കോതമംഗലം: ഏഴു പതിറ്റാണ്ടിന്റെ നിറവിലെത്തിയ കോതമംഗലം രൂപതയുടെ ശുശ്രൂഷാ പൈതൃകത്തിന് ഇന്ന് കൃതജ്ഞതയുടെ സുദിനം. രൂപതയുടെ 70-ാം വാർഷികവും രൂപതാ ദിനവും 36 വർഷം രൂപതയെ നയിച്ച മാർ ജോർജ് പുന്നക്കോട്ടിലിന്റെ തൊണ്ണൂറാം ജന്മദിനവും ഇന്ന് ആഘോഷിക്കും.
ജർമനിയിലെ മയിൻസ് രൂപത മെത്രാനായി അഭിഷിക്തനായ കോതമംഗലം രൂപതയിലെ മീങ്കുന്നം ഇടവകാംഗം ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിനു സ്വീകരണവും ഇതോടൊപ്പം നടക്കും.
കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് 2.30 ന് രൂപതയിൽനിന്നുള്ള ഒന്പത് മെത്രാന്മാർക്ക് സ്വീകരണത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വിവിധ മെത്രാന്മാരും കോതമംഗലം, ഇടുക്കി രൂപതകളിലെ വൈദികരും സഹകാർമികരാകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകും.
തുടർന്ന് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും.
മാർ പുന്നക്കോട്ടിലിന്റെ നവതിയും എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലിയും മാർ മഠത്തിക്കണ്ടത്തിലിന്റെ സപ്തതിയും സമ്മേളനത്തിൽ ആഘോഷിക്കും. ബിഷപ് ഡോ. ജോഷി പൊട്ടയ്ക്കലിന് ചടങ്ങിൽ സ്വീകരണം നൽകും.
ബിഷപ്പുമാരായ മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി വർഗീസ് എടത്തട്ടേൽ, മാർ തോമസ് പുല്ലോപ്പിള്ളിൽ എന്നിവർ പങ്കെടുക്കും. എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ പി.ജെ. ജോസഫ്, മാത്യു കുഴൽനാടൻ, ആന്റണി ജോൺ എന്നിവർ പ്രസംഗിക്കും.